കൊല്ലങ്കോട്:
അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ചതിനെത്തുടർന്ന് പ്രതിയെ കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ കോട്ടപ്പാടം രാജൻ(48) ബുധനാഴ്‌ചയാണ് ചികിത്സയ്‌ക്കിടെ മരിച്ചത്. അയൽവാസി മഹേഷ്(22)നെ വ്യാഴം പകൽ മൂന്നിന് ആനമാറിയിലെ സുഹൃത്തിന്റെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 27ന് ഉച്ചയ്‌ക്ക് അയൽവാസികളായ ഇവർ തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് മഹേഷിന്റെ ചവിട്ടും മർദനവുമേറ്റ് രാജന് പരിക്കേറ്റു. വീണ്ടും മർദനം ഭയന്ന് പോത്തമ്പാടത്തെ വീട്ടിലേക്ക് രാജൻ പോയി.
രാത്രി അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്ത ദിവസം കൊല്ലങ്കോട് കുടുംബാരോഗ്യകേന്ദ്രത്തിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.
വിരലടയാള വിദഗ്ധർ, സയന്റിഫിക് വിദഗ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ സ്ഥലം പരിശോധിച്ച് തെളിവെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്‌കരിച്ചു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ മഹേഷിനെ റിമാൻഡ് ചെയ്തു.
കൊല്ലങ്കോട് ഇൻസ്‌പെക്ടർ എ വിപിൻദാസ്, എസ്ഐ കെ ഷാഹുൽ, എഎസ്ഐ എ ഷാജു, ബി നസീറലി, എസ് റിനാസ്, എസ് ജിജോ, ജി വിനീഷ്, എസ് സുഭാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.