വകുപ്പുകൾ തമ്മിൽ ഏകോപനമില്ല റോഡ് കുത്തി പൊളിക്കുന്നു
കരിമ്പ :ടാറിങ്ങിന് പിന്നാലെ പൈപ്പിടാൻ വേണ്ടി റോഡുകൾ കുത്തിപ്പൊളിക്കുന്ന രീതി ഇനിയുണ്ടാകില്ലെന്ന് പറഞ്ഞ മന്ത്രിയുടെ വാക്ക് ജലരേഖയായി. ദേശീയ പാതയിൽ കല്ലടിക്കോട് പ്രദേശത്ത് ടാറിംഗ് പൂർത്തിയായി ആഴ്ചകൾക്കുള്ളിൽ വാട്ടർ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചു കൊണ്ടിരിക്കുകയാണ്.വാട്ടർ അതോറിറ്റിയുടെകുടിവെള്ള പൈപ്പിടൽ റോഡുപണിക്ക് മുമ്പായി തീർത്തിരുന്നുവെങ്കിൽ ജനങ്ങൾക്ക് യാത്രാതടസ്സം ഇല്ലാതാവുകയും അധികച്ചെലവ് കുറയ്ക്കുകയും ചെയ്യാമായിരുന്നു. കുടിവെള്ളമെത്തിക്കുന്ന കൂറ്റൻ പൈപ്പുകൾ ഇപ്പോഴാണ് ഈ പ്രദേശത്ത് എത്തി കൊണ്ടിരിക്കുന്നത്.ജനങ്ങളുടെ പ്രതിഷേധം ഭയന്നിട്ടാണെന്ന് തോന്നുന്നു,പാതിരാത്രിക്ക് ഇരുട്ടിന്റെ മറവിലാണ് മണ്ണ് മാന്തി യന്ത്രമുപയോഗിച്ച് റോഡിന്റെ നടപ്പാത വെട്ടി പൊളിക്കുന്നത്.റോഡ് ടാർ ചെയ്ത് രണ്ടു മാസം കഴിയും മുമ്പ് റോഡ് കുത്തിപ്പൊളിക്കുന്ന വാട്ടർ അതോറിറ്റിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉയർന്നിരിക്കുന്നത്.വാട്ടർ അതോറിറ്റിയുടെയും ദേശീയ പാത വിഭാഗത്തിന്റെയും ധിക്കാരവും അനാസ്ഥയും കാരണം ഖജനാവിനും മറ്റ് വകുപ്പുകൾക്കും വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നെന്ന ആക്ഷേപവും ഉണ്ട്.ടാറിങ്ങും പൈപ്പിടലും ഏകോപിപ്പിച്ച് നടപ്പിലാക്കാൻ വിവിധ വകുപ്പുകൾക്ക് കഴിയാതെ പോകുന്നത് സംസ്ഥാനത്ത് തന്നെ പതിവുകാഴ്ചയാണ്.വാട്ടർ അതോറിറ്റിയാണ് ഈ ധിക്കാര നടപടിയിൽ മുൻപന്തിയിൽ. ജനങ്ങൾക്കുണ്ടാകുന്ന ദുരിതത്തിനപ്പുറം പൊതുഖജനാവിന് നഷ്ടം കോടികളാണെന്ന് സാമൂഹ്യ രംഗത്തുള്ള പി.ശിവദാസൻ,യൂസുഫ് പാലക്കൽ,കെ.കെ.ചന്ദ്രൻ തുടങ്ങിയവർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം അവരിൽ നിന്ന് തന്നെ ഈടാക്കണമെന്നാണ് പൊതു പ്രവർത്തകർ ഉൾപ്പടെയുള്ളവർ പറയുന്നത്.