ഫാസിസത്തിനെതിരെ നിരന്തരം ശബ്‌ദമുയർത്തണം: പ്രകാശ്‌രാജ്
എൻഡോവ്മെന്റ് നടൻ പ്രകാശ് രാജിന് സ്‌പീക്കർ എം ബി രാജേഷ് സമ്മാനിക്കുന്നു
പാലക്കാട് : വരുംതലമുറയ്‌ക്കു വേണ്ടിയെങ്കിലും ഫാസിസത്തിനെതിരെ നിരന്തരം ശബ്‌ദമുയർത്തണമെന്ന് നടൻ പ്രകാശ് രാജ് പറഞ്ഞു. കെജിഒഎ ഏർപ്പെടുത്തിയ ഡോ. എൻ എം മുഹമ്മദാലി എൻഡോവ്‌മെന്റ് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ചെകുത്താൻമാരെ പുറത്താക്കിയ കേരളത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രകാശ്‌രാജ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
താനിവിടെ നിൽക്കുന്നതിന് കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് ഒരു കാരണമാണ്. ഫാസിസത്തിന് എതിരെ ഉയർന്ന അവരുടെ ശബ്‌ദം നിലയ്‌ക്കാൻ പാടില്ല. നമ്മളിലൂടെ ഗൗരി ലങ്കേഷിന്റെ ശബ്‌ദം ലോകമറിയണം. കുറ്റം ചെയ്‌തവരെ ചരിത്രം മറക്കും. എന്നാൽ നിശബ്‌ദരായിരിക്കുന്നവർക്ക് ചരിത്രം മാപ്പുതരില്ലെന്നും പ്രകാശ്‌രാജ് പറഞ്ഞു.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ മുൻ ജനറൽ സെക്രട്ടറി ഡോ. എൻ എം മുഹമ്മദലിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ എൻഡോവ്മെന്റ് പാലക്കാട് ടോപ്പ് ഇൻ ടൗൺ സൂര്യരശ്മി ഓഡിറ്റോറിയത്തിൽ സ്‌പീക്കർ എം ബി രാജേഷാണ് സമ്മാനിച്ചത്. സിനിമയിൽ വില്ലനാണെങ്കിലും വില്ലൻമാരെ തുറന്നുകാണിക്കുന്ന നായകനാണ് പ്രകാശ് രാജെന്ന് എം ബി രാജേഷ് പറഞ്ഞു. ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുകയും ഉറച്ച ശബ്‌ദമായി നിലയുറപ്പിക്കുകയും ചെയ്‌തതിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്നും സ്‌പീക്കർ പറഞ്ഞു.
50,000 രൂപയും പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
കെജിഒഎ സംസ്ഥാന പ്രസിഡന്റ് എം എ നാസർ അധ്യക്ഷനായി. മന്ത്രി കെ രാധാകൃഷ്ണൻ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ, എ പ്രഭാകരൻ എംഎൽഎ , ടി ആർ അജയൻ, മുൻകാല നേതാവ് മീരാ സാഹിബ്, കെജിഒഎ
ഭാരവാഹികളായ എ ടി ബിന്ദു, പി വി ജിൻരാജ്, കെ കെ ഷാജി, ഡോ. മുഹമ്മദാലിയുടെ ഭാര്യ കെ എം റാബിയാബി, ഡോ. എസ് ആർ മോഹനചന്ദ്രൻ, കെ ആർ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ വർഗ–-ബഹുജന സംഘടനകളുടെ ആദരവും പ്രകാശ്‌രാജിന് നൽകി.