മാലപൊട്ടിക്കൽ: കുറുവ സംഘത്തിലെ 3 പേർ കസ്റ്റഡിയിൽ
പാലക്കാട് :ആലത്തൂരിൽ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന തമിഴ് കുറവ സംഘത്തിലെ 3 പേരെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിൽ വാങ്ങി. സ്റ്റേഷൻ പരിധിയിൽ റജിസ്റ്റർ ചെയ്യപ്പെട്ട 3 മോഷണ കേസുകളിലാണ് അറസ്റ്റും തെളിവെടുപ്പും. ആലത്തൂരിൽ അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാക്കളായ കോഴിക്കോട് തലക്കുളത്തൂർ എടക്കര തങ്കപാണ്ഡ്യൻ (47), തിരുപ്പുവനം വണ്ടാനഗർ മാരിമുത്തു (50), ബുധല്ലൂർ അഖിലാണ്ഡേശ്വരി നഗർ ശെൽവി പാണ്ഡ്യൻ (40) എന്നിവരെയാണ് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ഇവരെ 3 ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ചോറോട്ടൂർ, ലക്കിടി മംഗലം, ഈസ്റ്റ് ഒറ്റപ്പാലം പൂളക്കുണ്ട് എന്നിവിടങ്ങളിൽ വീടുകൾ കുത്തിത്തുറന്ന് സ്ത്രീകളുടെ സ്വർണമാല പൊട്ടിച്ച കേസുകളിൽ തെളിവെടുപ്പു പൂർത്തിയാക്കും. ചോറോട്ടൂരിൽ കഴിഞ്ഞ മാർച്ച് 13നും മംഗലത്തു ഫെബ്രുവരി 10നും 2 പവൻ വീതം തൂക്കമുള്ള മാലകളും ജനുവരി 6നു പൂളക്കുണ്ടിൽ നിന്നു മുക്കാൽ പവൻ തൂക്കമുള്ള മാലയുമാണു പിടിച്ചുപറിച്ചത്. 3 സംഭവങ്ങളിലും അന്വേഷണം നടത്തിയെങ്കിലു വിവരം ലഭിക്കാത്തതിനെ തുടർന്ന് തെളിയിക്കപ്പെടാത്ത കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ആലത്തൂരിൽ അറസ്റ്റിലായ കുറവ സംഘത്തിന്റെ കുറ്റസമ്മത മൊഴിയിലാണ് കേസുകൾക്കു തുമ്പായത്. പിന്നീട് പുനരന്വേഷണത്തിനും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്കും അനുമതി തേടി ഒറ്റപ്പാലം പൊലീസ് കോടതിയെ സമീപിക്കുകയായിരുന്നു










