മണ്ണാർക്കാട്: കാട്ടിൽ നിന്നും ജനവാസ മേഖലയിലെത്തി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഇനി മുതൽ വനംവകുപ്പ് വെടിവെച്ചു കൊല്ലും. മണ്ണാർക്കാട് വനം വകുപ്പ് റെയ്ഞ്ച് പരിധിയിൽ ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊന്ന് സംസ്കരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുള്ളതായി റെയ്ഞ്ച് ഓഫീസർ ആഷിഖ് അലി അറിയിച്ചു.
വനാതിർത്തി യിൽ നിന്നും രണ്ട് കിലോമീറ്ററിന് പുറത്തുള്ള ഭാഗങ്ങളിലെ കാട്ടു പന്നികളെയാണ് വെടിവെക്കുക. ആർആർടി സംഘത്തേയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. ഇതിന് പുറമേ റെയ്ഞ്ച് പരിധിയിൽ നിലവിൽ ലൈസൻസ് പതുക്കി യിട്ടുള്ള 14 തോക്ക് ഉടമകളുടെ സഹകരണവും ഉറപ്പാക്കും.
ചൊവ്വാഴ്ച മുതൽ കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള ഉത്തരവ് മണ്ണാർക്കാട് റെയ്ഞ്ച് പരിധിയിൽ നടപ്പിലാക്കി തുടങ്ങി. കല്ലടിക്കോട് ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി വനപാലകർ പരിശോധിച്ചിട്ടുണ്ട്. കരിമ്പ, കാരാകുർശ്ശി, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കോട്ടോപ്പാടം, അലനല്ലൂർ, തച്ചനാട്ടുകര പഞ്ചായത്തുകളാണ് മണ്ണാർക്കാട് ഫോറസ്റ്റ് റെയ്ഞ്ച് പരിധിയിൽ വരുന്നത്. മിക്ക പഞ്ചായത്തുകളിലും കാട്ടുപന്നി ശല്ല്യമുണ്ട്. കാട്ടുപന്നികളുടെ ശല്ല്യം നിമിത്തം കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് പലയിടങ്ങളിലേയും കർഷ കർ.
ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള കാട്ടുപന്നികളുടെ സഞ്ചാരം വാഹന യാത്രക്കാർക്കും ഭീഷണിയാകുന്നുണ്ട്. ആഴ്ചകൾക്ക് മുമ്പ് അരിയൂർ വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ച് കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റിരുന്നു. അലനല്ലൂർ ന്യൂസ്. ശല്ല്യക്കാരായ കാട്ടുപന്നികളെ അമർച്ച ചെയ്യുന്നതിന് വനംവകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ മുറവിളി കൂട്ടാറുണ്ടെങ്കിലും നടപടികളുണ്ടായില്ല.
നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിന് വനംവകുപ്പ് പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി 2020 നവംബറിൽ അവസാനിച്ചിരുന്നു. ഇത് പിന്നീട് 2021 മെയ് 17 വരെ ദീർപ്പിക്കുകയായിരുന്നു. എന്നാൽ കേരളത്തിൽ കാട്ടുപന്നികൾ മൂലമുള്ള നാശനഷ്ടങ്ങളിൽ കാര്യമായ കുറവുവരാത്ത സാഹചര്യം കണക്കിലെടുത്ത് ഉത്തരവിന്റെ കാലാവധി ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിൽ പിന്നീട് 2021 മെയ് 18 മുതൽ ഒരു വർഷത്തേക്ക് കൂടിദീർഘിപ്പിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതു പ്രകാരമുള്ള നടപടികളാണ് മണ്ണാർക്കാട് റെയ്ഞ്ചിലും സ്വീകരിച്ചിട്ടുള്ളത്.
കാട്ടുപന്നിശല്യം നേരിടുന്നവർക്ക് അവയെ അമർച്ച ചെയ്യുന്നതിനായി 8547602315 എന്ന നമ്പറിൽ ബന്ധപ്പെടാം.










