പാലക്കാട് .. കൊപ്പത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ കാരാഗ്രഹത്തിലെന്ന പോലെ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുന്ന പോത്തുകുട്ടികളെ നഗരസഭ ഏറ്റെടുത്ത് വെട്ടിലായി.
നഗരസഭയുടെ നേതൃത്ത്വത്തിൽ കൽ വാ കുളത്തെ സ്വകാര്യ വ്യക്തിയുടെ തൊടിയിൽ പോത്തുകുട്ടികളെ പാർപ്പിച്ചു. കൊപ്പത്തെ സ്ഥല ഉടമക്കെതിരെ കേസെടുത്തെങ്കിലും പോത്തുകുട്ടികളെ ഏറ്റെടുക്കാൻ ആരും വന്നില്ല. എന്നാൽ ചില സന്നദ്ധ സംഘടനക്കാർ എത്തിയെങ്കിലും ദിനംപ്രതി നാലായിരത്തി ഒരു നൂറു രൂപ വീതം ചിലവായ തുക നഗരസഭയിൽ ഒടുക്കി സ്വന്തം ചിലവിൽ കൊണ്ടു പോകണം. പോത്തുകുട്ടികളെ യാതൊരു ചൂഷണത്തിനും ഇടവരുത്താതെ ജീവിതാവസാനം വരെ സംരക്ഷിക്കണം തുടങ്ങിയ നിബന്ധനകൾ പാലിക്കാൻ കഴിയില്ലെന്നതിനാൽ സന്നദ്ധ സംഘടനക്കാർ പിൻമാറിയതോടെ പോത്തുകുട്ടികൾ നഗരസഭയുടെ തലയിൽ തന്നെ കിടന്നു. എന്നാൽ പോത്തുകുട്ടികളെ പാർപ്പിച്ച സ്ഥല പരിസരത്തെ താമസക്കാർക്ക് ഇത് ശല്യമാവുകയും ചെയ്തൂ. ചത്തു കിടക്കുന്ന പോത്തുകളുടെ കണ്ണുകൾ കാക്ക കൊത്തിവലിക്കുന്നതും ദുർഗന്ധവും പരിസരവാസികൾക്ക് അസഹ്യമായിരിക്കയാണ്.മഴ നനഞ്ഞ പോത്തുകളുടേയും ചാണകത്തിൻ്റേയും മൂത്രത്തിൻ്റേയും ദുർഗന്ധവും മറ്റും മൂലം ഈ പരിസരത്ത് താമസിക്കുന്ന സീനിയർ സിറ്റിസൻമാർ മാറാരോഗം പിടിപെടുമോ എന്ന ഭീതിയിലാണെന്ന് പരിസരവാസികളായ രാജഗോപാൽ, മാത്യൂ; വേണുഗോപാൽ എന്നിവർ പറഞ്ഞു.പത്തൊമ്പതാം വാർഡിൻ്റെയും ഇരുപതാം വാർഡിനേറയും അതിർത്തിയായതിനാൽ രണ്ടു കൗൺസിലർമാരും ബന്ധപ്പെടുന്നുണ്ടെങ്കിലും കുഴഞ്ഞുമറിഞ്ഞ കേസായതിനാൽ അവർക്കും ഒന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞതായും അവർ പറഞ്ഞു. എത്രയും വേഗം പോത്തുകുട്ടികളെ ഇവിടെ നിന്നും മാറ്റി പരിസര മലിനീകരണം നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. മുപ്പത്തിമൂന്ന് പോത്തുകുട്ടികളാണ് ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ ഇരുപത്തി ഒന്നേ ഉള്ളൂ. ബാക്കിയൊക്കെ ചത്തു. ഇതിനുത്തരവാദികൾ ആര്? കരുണയില്ലാതെ ക്രൂരമായി കാരാഗ്രഹത്തിൽ പോത്തുകുട്ടികളെ ഇട്ടവർക്കെതിരെ എന്തു നടപടിയെടുത്തു? ഇനിയും പോത്തുകുട്ടികൾ ചത്തു കൊണ്ടിരുന്നാൽ അതിൻ്റെ ഉത്തരവാദിത്വം ആർ ഏറ്റെടുക്കും? തുടങ്ങിയ ചോദ്യങ്ങളാണ് നാട്ടുകാരും മൃഗ സ്നേഹികളും ഉന്നയിക്കുന്നത്.