ഹിന്ദു ബാങ്ക് തട്ടിപ്പ്
നേതാക്കൾക്കെതിരെ ബിജെപി പ്രവർത്തകർ
ചെർപ്പുളശേരി ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്ക് എന്ന എച്ച്ഡിബി നിധി (ഹിന്ദു ബാങ്ക്) തട്ടിപ്പിൽ ബിജെപി നേതൃത്വത്തിനെതിരെ പ്രവർത്തകർ. ഓഹരിയായി ലക്ഷങ്ങൾ തട്ടിയവരെ സംരക്ഷിക്കുന്ന നേതൃത്വത്തിന്റെ നിലാപാടിനെതിരെയാണ് പ്രവർത്തകർ രംഗത്തെത്തിയത്. ബാങ്കിൽ ഓഹരിയായും നിക്ഷേപമായും പണം നൽകി പറ്റിക്കപ്പെട്ടവരിൽ ഭൂരിഭാഗവും ആർഎസ്‌എസ്–- ബിജെപി പ്രവർത്തകരാണ്. പാർടി നേതൃത്വത്തെ വിശ്വസിച്ചാണ് ഹിന്ദു ബാങ്ക് എന്ന പേരിൽ സംഘപരിവാർ നേതൃത്വത്തിൽ തുടങ്ങിയ ധനകാര്യ സ്ഥാപനത്തിൽ പ്രവർത്തകർ പണം നിക്ഷേപിച്ചത്. കടം വാങ്ങിയും സ്വത്ത് വിറ്റും പണം നിക്ഷേപിച്ച നിരവധി പേരുണ്ട്.
ബാങ്ക് ചെയർമാന് നേരെ കുറ്റം ആരോപിച്ച് മറ്റ് ആർഎസ്എസ്- , ബിജെപി നേതാക്കളെ രക്ഷെപ്പടുത്താനാണ് മണ്ഡലം–- -ജില്ലാ കമ്മിറ്റികളുടെ ശ്രമം. തങ്ങൾ പ്രമോട്ടേഡ് ഡയറക്ടർമാർ ആണെന്നാണ് ബിജെപി മണ്ഡലം സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ വാദം, എന്നാൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗങ്ങളിൽ കൃത്യമായി പങ്കെടുത്ത് തീരുമാനങ്ങൾ എടുത്തിരുന്നു എന്നും ഇവർ സമ്മതിക്കുന്നുണ്ട്. ചെയർമാന് മാത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല എന്ന വസ്തുത നേതാക്കൾക്കും അറിയാം.
ബാങ്കിൽ തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ അത് മുഴുവൻ ഡയറക്ടർമാരുടെയും തീരുമാനം പ്രകാരമാണെന്നാണ് ചെയർമാന്റെ പ്രതികരണം.