സ്ത്രീധനത്തിനും ഗാർഹിക പീഡനങ്ങൾക്കും എതിരെ സ്ത്രീകൾ പ്രതികരിക്കണം:
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ:
പാലക്കാട്:
സ്ത്രീധനത്തിനും ഗാർഹിക പീഡനങ്ങൾക്കും എതിരെ സ്ത്രീകൾ പ്രതികരിക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ ആവശ്യപ്പെട്ടു.
വിശ്വാസ്,യുവസ്വരാജ്, പാലക്കാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ “ഗാർഹിക പീഡന നിയമം, പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. അഭ്യസ്തവിദ്യരായ വനിതകൾ പോലും കുലമഹിമ ബോധം കാരണം വീടുകൾക്കുള്ളിൽ നടക്കുന്ന പീഡനങ്ങൾ പുറത്തറിയിക്കാതെ സ്വയം സഹിക്കുകയാണെന്നും കുറ്റകൃത്യങ്ങൾ വർധിക്കുവാൻ ഇത് കാരണമായിട്ടുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. വെബിനറിൽ അദ്ധ്യക്ഷത വഹിച്ച പാലക്കാട് ജില്ലകളക്ടറും, വിശ്വാസ് പ്രസിഡൻ്റുമായ മൃൺമയി ജോഷി ശശാങ്ക് പെൺകുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തിയും വിദ്യാഭാസവുമാണ് മാതാപിതാക്കൾ നൽകേണ്ടതെന്നും ഭർതൃഗൃഹത്തിൽ പീഡനം അനുഭവിക്കുന്ന വനികൾക്ക് സധൈര്യം തിരിച്ചുവരുവാനും ആവശ്യമായ സഹായങ്ങൾ നൽകുവാനും, പുന രധിവാസത്തിനും കുടുമ്പാഗങ്ങളും സമൂഹവും ശ്രദ്ധിക്കണമെന്നും അഭിപ്രായപെട്ടു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം മൂന്നിലൊന്ന് വനിതകൾ ഗാർഹിക പീഡനം അനുഭവിക്കുണ്ടെന്നും എന്നാൽ വളരെ കുറച്ചു പേർ മാത്രമേ അധികാരകേന്ദ്രങ്ങളിൽ പരാതി നൽകാറുകയുള്ളൂ എന്നും മുഖ്യാതിഥിയായി പങ്കെടുത്ത പാലക്കാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും,സബ് ജഡ്ജുമായ ബഹു. വി.ജി. അനുപമ പറഞ്ഞു. ഇന്ത്യയിൽ സ്ത്രീകൾക്കനുകൂലമായ ഒട്ടനവധി നിയമങ്ങൾ ഉണ്ടെങ്കിലും യഥാവിധി പരാതിപെടാത്തത് കാരണം അതിന്റെ ആനുകൂല്യങ്ങൾ പലപ്പോഴും അവർക്ക് ലഭിക്കാറില്ലെന്നും സമൂഹത്തിലും കുടുംബത്തിലും സ്ത്രീകൾക്ക് തുല്യത ലഭിക്കേണ്ടത് ഭരണാഘടനാവകാശമാണെന്നും, അവർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുവാൻ ജില്ലാ, താലൂക്ക് നിയമ സേവന കമ്മിറ്റികൾ പ്രതിജ്ഞബദ്ധമാണെന്നും അവർ അറിയിച്ചു. ഭർതൃഗൃഹങ്ങളിലെ ശരീരിക പീഡനം മാത്രമല്ല വൈകാരിക, സാമ്പത്തിക പീഡനങ്ങളും ഗാർഹികപീഡന നിയമമനുസരിച്ച് കുറ്റമാണെന്നും ഭർത്താവിനെയോ അയാളുടെ കുടുമ്പാഗംങ്ങളയോ ഒരു ഉത്തരവ് മൂലം തടയുവാൻ മജിസ്ട്രേറ്റ് കോടതികൾക്ക് അധികാരമുണ്ടെന്നും ആ ഉത്തരവ് ലംഘിച്ചതായി പരാതിക്കാരി പോലീസിനെയോ കോടതിയേയോ അറിയിച്ചാൽ മുപ്പത്തൊന്നാം വകുപ്പനുസരിച്ച് നേരിട്ട് കേസ് എടുക്കാമെന്നും പരാതിക്കാരിയുടെ മൊഴി മാത്രം അടിസ്ഥാനമാക്കി എതിർകക്ഷികൾക്ക് രണ്ടു വർഷം വരെ തടവ് ശിക്ഷയും പിഴയും വിധിക്കാമെന്നും വെബിനാറിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച വിശ്വാസ് നിയമവേദി കൺവീനർ അഡ്വ. കെ. വിജയ പറഞ്ഞു. കേസ് നൽകിയാൽ ഉടൻ തന്നെ ഭർത്താവിൽ നിന്നു ഭാര്യക്കും മക്കൾക്കും ഇടക്കാല ജീവനാംശം ലഭിക്കാനും താമസിക്കുന്ന വീട്ടിൽ നിന്ന് ഭാര്യയെയോ മക്കളെയോ പുറത്താക്കരുതെന്ന ഉത്തരവ് ലഭിക്കുവാൻ അർഹതയുണ്ടെന്നും അവർ അറിയിച്ചു. പുരുഷന്മാരായ സർക്കാർ ഉദ്യോഗസ്ഥർ വിവാഹം കഴിക്കുമ്പോൾ താനോ കുടുംമ്പാഗംങ്ങളോ സ്ത്രീധനം വാങ്ങിയിട്ടിലെന്നുള്ള സത്യവാങ്മൂലം മേലധികാരിക്കുകൾക്ക് നൽകുവാൻ സ്ത്രീധന നിരോധന നിയമപ്രകാരം ബാധ്യസ്ഥരാണെന്നും സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ഒരുപോലെ കുറ്റകരമാണെന്നും വിവാഹത്തിന് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ പ്രത്യേകം എഴുതി സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കുവാനും സമ്മാനങ്ങൾ പരിശോധിക്കുവാനും അധികാരമുണ്ടെന്നും അവർ പറഞ്ഞു.
കാതോർത്ത്, രക്ഷദൂത്, ജാഗ്രത സമിതി തുടങ്ങിയ സർക്കാർ സംവിധാനങ്ങളെക്കുറിച്ചു ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.മീര, ജില്ലയിൽ സേവന ദാതാക്കളെയും കൗൺസലിങ് സംവിധാനങ്ങളെയും കുറിച്ച് ജില്ലാ വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ലൈജു എന്നിവർ സംസാരിച്ചു. വിവാഹസമയത്ത് നൽകുന്ന സ്വർണവും പണവും മാത്രമല്ല, ഓരോ കുട്ടി ജനിക്കുമ്പോഴും സ്വർണവും പണവും വീട്ടുപകരണങ്ങളും നൽകേണ്ട മോശമായ കീഴ് വഴക്കം പാലക്കാട് ജില്ലയിൽ ചില വിഭാഗങ്ങൾക്കിടയിൽ ഉണ്ടെന്നും ഇതും, വധുവിനോട് ക്രൂരമായി പെരുമാറുന്നതും, മൂന്നു വർഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന സ്ത്രീധന പീഡന കുറ്റങ്ങളുടെ പരിധിയിൽ വരുമെന്നും സീനിയർ പ്രോസിക്യൂട്ടറും, വിശ്വാസ് സെക്രട്ടറിയുമായി പി.പ്രേംനാഥ് പറഞ്ഞു. യുവസ്വരാജ് ജില്ലാ പ്രസിഡൻ്റ് ഇക്ബാൽ കുനിശ്ശേരി, സെക്രട്ടറി ഉദയൻ വെമ്പല്ലൂർ, വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ. എസ്. ശാന്താദേവി, ട്രഷറർ ബി. ജയരാജൻ, ജോയിന്റ് സെക്രട്ടറി അഡ്വ. രാഖി, ഡോ. ജോസ് പോൾ എന്നിവർ പങ്കെടുത്തു സംസാരിച്ചു.കേരളത്തിൽ അടുത്ത കാലത്ത് നടന്ന നിഷ്ടൂര സംഭവങ്ങളെ തുടർന്ന് ജില്ലയിൽ സ്ത്രീധന, ഗാർഹിക പീഡനത്തിന് ഇരകളായവരെ കണ്ടെത്തി ആവശ്യമായ നിയമസഹായം നൽകുവാൻ സന്നദ്ധ സേവകരെ പ്രാപ്തരാക്കുവാനാണ് വെബ്ബിനാർ നടത്തിയത്.വിശ്വാസ്, യുവസ്വരാജ് അംഗങ്ങൾ, വോളന്റീർമാർ, പാര ലീഗൽ വോളന്റീർമാർ, നിയമവിദ്യാർഥികൾ എന്നീ നൂറോളം പേർ വെബീനറിൽ പങ്കെടുത്തു.