ചിറ്റൂർ∙ മദ്യശാലകൾ തുറന്നതോടെ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് നീണ്ടനിര. അതിർത്തിയോട് ചേർന്നു കിടക്കുന്ന ബവ്റിജസിന്റെ മേനോൻപാറ ഔട്‌ലെറ്റിലാണ് തിക്കും തിരക്കുമായി അര കിലോമീറ്ററോളം ദൂരത്തിൽ നീണ്ട നിരയുണ്ടായത്. നിശ്ചിത അകലത്തിൽ വരി നിൽക്കണമെന്ന നിർദേശമുണ്ടെങ്കിലും അതൊന്നും പാലിക്കാതെയാണ് ആളുകൾ വരി നിൽക്കുന്നത്. ഒരുവശത്ത് ആളുകളുടെ നിരയും മറുവശത്ത് വാഹനങ്ങളും നിർത്തിയിട്ടതിനാൽ ഗതാഗതക്കുരുക്ക് രൂപപ്പെടുന്നതും പതിവാണെന്ന് സമീപവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം മദ്യലഹരിയിലായിരുന്ന ഒരാൾ പൊലീസിനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആദ്യ ദിവസം പൊലീസ് ആളുകളെ നിയന്ത്രിച്ചിരുന്നെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ കാര്യങ്ങൾ തകിടം മറിഞ്ഞു. മഴയും വെയിലും കണക്കാക്കാതെയാണ് ആളുകൾ മദ്യം വാങ്ങാനായി വരി നിൽക്കുന്നത്. കഴിഞ്ഞ ദിവസം മേനോൻപാറ ജംക്‌ഷനിൽ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നു നൂറുകണക്കിന് ആളുകളാണ് മദ്യം വാങ്ങാൻ അതിർത്തി കടന്നെത്തുന്നത്. ആദ്യ ദിവസങ്ങളിൽ ഗോപാലപുരം ബാർ പ്രവർത്തിച്ചിരുന്നതിനാൽ മേനോൻപാറയിൽ തിരക്ക് താരതമ്യേന കുറവായിരുന്നു. എന്നാൽ ബാറുകൾ അടച്ചതോടെ മേനോൻപാറയിൽ തിരക്ക് ഇരട്ടിയിലേറെയായി. ശനിയും ഞായറും അവധിയായതിനാൽ വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ മദ്യവിൽപന ശാലയിലെ ജീവനക്കാർ കൂടുതൽ മദ്യം കൊണ്ടുപോയി ഇരട്ടി വിലയ്ക്ക് വിൽപന നടത്തുന്നതായും ആരോപണമുണ്ട്.