കക്കൂസ് മുറിയിൽ കഴിയുന്ന അമ്മയെ
പുനരധിവസിപ്പിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: വടകരപ്പതി ലാലാക്കാട് കക്കൂസ് മുറിയിൽ കഴിയുന്ന ഒറ്റയ്ക്ക് കഴിയുന്ന അമ്മയെ എത്രയും വേഗം പുനരധിവസിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
മകൾക്കൊപ്പം താമസിച്ചിരുന്ന വയോധികയായ മുരുകമ്മക്കാണ് ഈ ദുർവിധി ഉണ്ടായത്. മരുമകനാണ് മകളുടെ വീട്ടിൽ നിന്നും അമ്മയെ ഇറക്കി വിട്ടത്. നാലു വർഷം മുമ്പ് ഉണ്ടായിരുന്ന വീട് ഇടിഞ്ഞുവീണു. ഈ വീടിന് സമീപമുള്ള കക്കൂസിലാണ് അമ്മ കഴിയുന്നത്. അയൽവാസികൾ നൽകുന്ന ഭക്ഷണമാണ് കഴിക്കുന്നത്. കഴിഞ്ഞ വർഷം ഉണ്ടായ അപകടത്തിൽ കാൽ തകർന്നതോടെ അമ്മ കിടപ്പിലായി. വിവിധ തരം രോഗങ്ങൾ അമ്മയെ അലട്ടുന്നുണ്ട്.
ജില്ലാ കളക്ടറും ജില്ലാ സാമൂഹിക നീതി ഓഫീസറും അടിയന്തിര നടപടികൾ സ്വീകരിച്ച് അമ്മക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആവശ്യപ്പെട്ടു. രണ്ടാഴ്ചക്കകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ ഇ മെയിൽ മുഖാന്തിരം അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു.
ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പൊതു പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.










