ദേശീയ രാഷ്ട്രീയത്തിൽ വിശാല സംഖ്യത്തിൻ്റെ ഭാവി
— അസീസ് മാസ്റ്റർ –
ഇന്ധന വില വർധന, കർഷക സമരം, സാമ്പത്തിക തകർച്ച, വിലക്കയറ്റം തുടങ്ങി കേന്ദ്ര സർക്കാറിൻ്റെ പ്രതിച്ഛായ ക്ക്മങ്ങലേറ്റ സമയത്ത് പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബി ജെ പി ക്കെതിരേ ശകതമായ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനുള്ള എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാർ നടത്തുന്ന അണിയറ നീക്കം ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങൾക്ക് കരുത്തേകുമെന്ന് പ്രതീക്ഷിക്കാം.
കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടത് അനുയായികളിൽ പോലും അമർഷമുണ്ടാക്കിയിരിക്കുകയാണ്. പ്രതിദിനം നാലു ലക്ഷത്തിലേറെ പേരെ കോവിഡ് രോഗികളാക്കുകയും നാലായിരത്തിലേറെ ആളുകളെ മരണത്തിലേക്കും നയിച്ച മോദി – യോഗി സർക്കാർ തീരുമാനങ്ങൾ പരക്കെ ആക്ഷേപങ്ങൾ ഉന്നയിച്ചു തുടങ്ങിയ വേളയിൽ ബിജെപിയുടെ ചുവരെഴുത്തു തന്നെമാറ്റാവുന്ന സ്വാധീനം വിശാല പ്രതിപക്ഷ സഖ്യത്തിന് ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ബിജെപി വിരുദ്ധ ചേരികൾക്കുള്ളത്.
ജനദ്രോഹ നിലപാടുകളുടെ കൂത്തരങ്ങായിരിക്കുന്ന, ജനാധിപത്യ – മതേതര മൂല്യങ്ങൾക്ക് വെല്ലുവിളിയുയർത്തുന്ന ബി ജെ പി സർക്കാറുകളോടുള്ള ജനരോഷം ഇന്ത്യയിൽ പല ഭാഗത്തും പ്രകടമാണ്. അടുത്തിടെ ഉത്തർപ്രദേശിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും അയോദ്ധ്യ, മഥുര, ലക്നൗ എന്നീ നഗരങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലും ബി ജെ പി നേരിട്ടത് കനത്ത തിരിച്ചടിയാണ്.
ബംഗാളിലും കേരളത്തിലും കനത്ത തന്ത്രങ്ങളൊരുക്കിയിട്ടും ബി ജെ പി ക്ക് നാണം കെട്ട തോൽവിയാണ് മതേതര വിശ്വാസികൾ നൽകിയത്. സംഘടന ദൗർബല്യം കൊണ്ട് വീർപ്പുമുട്ടുന്ന കോൺഗ്രസ് മാത്രം വിചാരിച്ചാൽ ബിജെപിയുടെ തകർച്ച പൂർണ്ണമാവില്ല. അതേ സമയം വിശാല പ്രതിപക്ഷ സഖ്യത്തിന് ബി ജെ പി കേന്ദ്രങ്ങളെ വിറപ്പിക്കുക തന്നെ ചെയ്യും. എൻസിപി, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ശിവസേന, ആം ആദ്മി പാർട്ടി, വൈ എസ് ആർ കോൺഗ്രസ്, സമാജ് വാദി പാർട്ടി, ആർജെഡി, നാഷണൽ കോൺഫറൻസ്, സി പി എം, സി പി ഐ, പി ഡി പി തുടങ്ങിയ കക്ഷികൾ ഒപ്പം ചേരുന്നതോടെ ബിജെപിയുടെ ശക്തി ചോരുക തന്നെ ചെയ്യും. കോൺഗ്രസ് തനിച്ച് തന്നെ ബി ജെ പിയോട് പോരാടാനാണ് ഉദ്ദേശമെങ്കിൽ അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ, ഹിമാചൽ പ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും കോൺഗ്രസിൻ്റെ ഭാവി.
ശരദ് പവാർ, മമത ബാനർജി, അരവിന്ദ് കേജ് രിവാൾ തുടങ്ങി പ്രധാനമന്ത്രി സ്വപ്നം കാണുന്ന നിരവധി നേതാക്കൾ വിശാല സഖ്യമെന്ന ആശയത്തിന് ആയുസ്സു കുറുക്കുമോ എന്ന ആശങ്കയും ഇല്ലാതില്ല. എങ്കിലും 2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു വേണ്ടി പ്രചരണ തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോർ ആണ് ഇപ്പോൾ ബി ജെ പി വിരുദ്ധ ചേരിയിലുള്ള പാർട്ടികളെ കോർത്തിണക്കാൻ എൻ സി പി നേതാവ് ശരത് പവാറുമായി സഹകരിക്കുന്നത് എന്ന വാർത്ത കൂടി കണക്കിലെടുക്കുമ്പോൾ ജനവിരുദ്ധ നിലപാടുകളിൽ നിന്നും പിന്നാക്കം പോവാൻ ബിജെപി സർക്കാറുകൾ നിർബന്ധിതരാവുകയോ, ജനാധിപത്യ – മതേതര-സോഷ്യലിസ ചിന്തകൾ ഉയർത്തുന്ന പ്രാദേശിക കക്ഷികളുടെ ഐക്യത്തിന് നിർണായക സ്വാധീനമോ വരും. ഏതായാലും 2024 ലെ തെരഞ്ഞെടുപ്പുകൾ വരെ കാത്തിരുന്നേ മതിയാവൂ. നല്ല ഭരണത്തിന് വിശാലമായ ഐക്യം വേണമെന്ന ചിന്തക്ക് എല്ലാ വിജയാശംസകളും മുൻകൂട്ടി നേരുന്നു. ജയ് ഹിന്ദ് !










