മുണ്ടൂർ ∙ കാഞ്ഞികുളം മണ്ണിൻകാട് കവറ പള്ളിയാൽ മേഖലയിൽ അജ്ഞാത മൃഗത്തിന്റെ ആക്രമണത്തിൽ വളർത്തു നായയ്ക്കു പരുക്കേറ്റു. വിജയകുമാരിയുടെ വീട്ടിലാണു സംഭവം. പുലർച്ചെ നായയുടെ നിലവിളി കേട്ടു വീട്ടുകാർ ലൈറ്റിട്ടപ്പോൾ അജ്ഞാതമൃഗം ഓടിപ്പോവുകയായിരുന്നു. നായയുടെ കഴുത്തിൽ ആഴത്തിൽ മുറിവുകളുണ്ട്. അതേസമയം, ഇതേ നായ മുൻപും സമാനരീതിയിലുള്ള ആക്രമണത്തിന് ഇരയായിട്ടുണ്ട്.
പ്രദേശത്ത് ഒരു ഡസനിലധികം ആട്, വളർത്തു നായ തുടങ്ങിയവ കൊല്ലപ്പെട്ടിട്ടുണ്ട്. ഒട്ടേറെ തെരുവു നായ്ക്കളും ഇല്ലാതായി. പുലിയാണ് ആക്രമണത്തിനു പിന്നിലെന്നു നാട്ടുകാർ പരാതിപ്പെട്ടു. വനംവകുപ്പ് പുലിയെ പിടിക്കാൻ പരിസരത്തു കൂടൊരുക്കിയെങ്കിലും കെണിയിൽ വീണില്ല. പക്ഷേ, ഇടവേളയ്ക്കു ശേഷം വീണ്ടും ആക്രമണം നടന്നതു ഭീതി പരത്തുന്നു.










