പുത്തനുടുപ്പും ബാഗുകളും കുടയും മഴയും കൊണ്ട് വർണശബളമായ അധ്യയന വർഷത്തിൻ്റെ ഓർമ്മയിൽ രക്ഷിതാക്കൾ, തങ്ങളുടെ മക്കളെ ഡിജിറ്റൽ പഠന ലോകത്തേക്ക് കൈപിടിച്ചു കയറ്റിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പോലെ തന്നെ, ഇത്തവണയും കൊറോണ കാരണം വിദ്യാലയങ്ങൾ ഓൺലൈൻ പ്രവേശനോത്സവമാണ് നടത്തിയത്. സംസ്ഥാനത്ത് മൂന്നര ലക്ഷം കുരുന്നുകളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. കോവിഡ് വ്യാപനം അതിരൂക്ഷമായ അന്തരീക്ഷത്തിൽ സമൂഹത്തിൽ വിവിധ മാറ്റങ്ങൾക്കുള്ള പാഠം പകരുന്ന കാഴ്ചകളാണ് എങ്ങും. തൊട്ടും തലോടിയും തല്ലിയും തമാശകൾ കൈമാറിയും ഉച്ചഭക്ഷണം പങ്കുവെച്ചും കഴിഞ്ഞ വിദ്യാലയ തിരുമുറ്റത്തെത്തുവാൻ മോഹമാണ് എല്ലാവർക്കും. കുട്ടികളും അധ്യാപകരും ചേരുന്ന അവരുടേതായ ലോകത്ത് പഠിക്കേണ്ട സാമൂഹ്യപാഠങ്ങൾക്ക് പകരം വീട്ടിലെ ഇല്ലായ്മയും വല്ലായ്മയും ലോകത്തിനു മുന്നിൽ തുറന്നു വെക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് പേരുടെ ഡിജിറ്റൽ പഠനമുറിയിലേക്കുള്ള മാറ്റവും നാം കാണാതെ പോവരുത്.
ഒരു ക്ലാസിൽ ഒതുങ്ങുന്ന കുറുമ്പുകളും തമാശകളും പരിഭവങ്ങളും കുട്ടികളും അധ്യാപകരും മാത്രമായ ലോകത്ത് പതിവാണ്. എന്നാൽ പതിവിന് വിപരീതമായി ക്ലാസ്മുറികൾ ഓൺലൈൻ ആയതോടു കൂടി രക്ഷിതാക്കളും പുറം ലോകവും അധ്യാപകരുടെ പഠന ലോകത്തേക്ക് കടന്നു വരികയും സഹജമായ ന്യൂനതകളെ കണ്ടെത്തി കടന്നാക്രമിക്കുന്നതും ഭയന്ന് വെറും ‘പഠിപ്പിക്കൽ’ എന്ന ഗൗരവ പ്രവൃത്തിയിൽ മാത്രം ഭൂരിപക്ഷം അധ്യാപകരും ഒതുങ്ങുന്നു. ചിലർ ചിട്ടവട്ടങ്ങളെ പൊളിച്ചെഴുതാൻ ശ്രമിക്കുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ കഥാപാത്രമായി മാറുന്നു. കഴിഞ്ഞ അധ്യയന വർഷം വിക്ടേഴ്സ് ചാനലിൽ അവതാരികയായെത്തിയ ഒന്നാം ക്ലാസ് അധ്യാപികയുടെ ‘മിട്ടു പൂച്ച’ അവതരണം മലയാളിയുടെ വിവാദവും അഭിനന്ദനവും ചേർന്ന മത്സരയിന മാറിയതിനുള്ള ഉദാഹരണമായി ചൂണ്ടിക്കാട്ടാം.
കാലം മാറുമ്പോഴും കഥ മാറാത്ത ഒട്ടേറെ പേർ നമുക്കിടയിലുണ്ട്. കൊറോണ കാരണം തൊഴിൽ നഷ്ടപ്പെട്ട ദിവസക്കൂലിക്കാരുടെ മക്കൾക്ക് ഓൺലൈൻ സൗകര്യം ഒരുക്കാതെ, മക്കളുടെ പഠന ഭാവി സംരക്ഷിക്കാനാവാത്ത അവസ്ഥയിലാണ്. സ്മാർട്ട് ഫോണും ഭൗതിക സാഹചര്യവും പ്രതിമാസം വേണ്ടി വരുന്ന ഇൻ്റർനെറ്റ് റീചാർജും അനുഭവിക്കാൻ കഴിയാത്ത ലക്ഷക്കണക്കിന് കുട്ടികളുടെ കണ്ണുനീരൊപ്പാൻ ഡിജിറ്റൽ പഠന ലോകത്തിന്, കൊറോണ കാരണം പരിമിതികളേറെയുണ്ട്.
ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 42 ലക്ഷം കുട്ടികളുണ്ടെന്നാണ് പ്രാഥമിക കണക്കുകൾ. പേപ്പർ രഹിത സമൂഹത്തിലേക്ക്
ലോകം കാലെടുത്തു വെക്കുമ്പോൾ, ഇതിൽ നിന്നെല്ലാം പിന്മാറുന്ന പഴഞ്ചൻവാദക്കാരെ പോലും ഡിജിറ്റൽ സാക്ഷരത നേടാൻ നിർബന്ധിതരാക്കിയത് കോവിഡ് – 19 എന്ന മഹാമാരിയാണ്.
ഓൺലൈൻ ലോകത്ത് ഒരുപാട് വിപ്ലവകരായ മാറ്റങ്ങൾക്കുതകുന്ന വലിയ പാഠങ്ങൾ പകർന്നു തന്നെയാണ് കോവിഡ് മൂന്നാം വർഷത്തിലേക്ക് പ്രവേശിച്ചത്.
ആരോഗ്യം, തൊഴിൽ മേഖലയിൽ പോലും ഡിജിറ്റൽ സ്വാധീനം ചെലുത്തിയ ഫലം ഒട്ടും ചെറുതല്ല എന്ന് ചുറ്റുവട്ടം കണ്ണോടിച്ചാൽ തന്നെ ബോധ്യമാവുന്നതാണ്.
പ്രത്യാശയുടെ പൊൻകിരണങ്ങൾക്ക് പിറകേ പുതിയ ലോകം കെട്ടിപ്പെടുത്താനുള്ള പ്രയാണത്തിലേക്ക് പ്രവേശിച്ച, പഠനത്തിലേക്ക് ലോഗിൻ ചെയ്ത വിദ്യാർത്ഥി – അധ്യാപക സമൂഹത്തിന് സായാഹ്നം ദിന പത്രത്തിൻറെ എല്ലാ ഭാവുകങ്ങളും നേരുന്നു.
ജയ്ഹിന്ദ്.










