ലോക്ഡൗണിനെ തുടർന്ന് അടച്ചിട്ട ഓപ്പൺ ജിമ്മിലെ ഉപകരണങ്ങൾ കാടുകയറിയും തുരുമ്പെടുത്തും നശിക്കുകയാണ്.
മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കാട് വെട്ടി വൃത്തിയാക്കാൻപോലും ജിമ്മിന്റെ പരിപാലന ചുമതലയുള്ള നഗരസഭ തയ്യാറാകുന്നില്ല.
മേൽനോട്ടത്തിനായി ജീവനക്കാരനെ നിയമിച്ചിട്ടുണ്ടെങ്കിലും ലോക്ഡൗണിൽ ഇയാളും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം. നിലവിൽ വ്യായാമത്തിന് അനുമതിയില്ല. നൂറുകണക്കിന് ആളുകളാണ് ഇവിടെ വ്യായാമത്തിനെത്തിയിരുന്നത്. ഉപകരണങ്ങൾ കേടായതിനാൽ പലപ്പോഴും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടായിരുന്നു. മുൻ എംപി എം ബി രാജേഷ് അനുവദിച്ച 16.5 ലക്ഷം രൂപ ഉപയോഗിച്ചാണ് 2018ൽ ചെറിയ കോട്ടമൈതാനത്തെ ബാസ്കറ്റ് ബോൾ കോർട്ടിന് സമീപം ജിം നിർമിച്ചത്. നിരവധി കായികതാരങ്ങൾ ജിം ഉപയോഗിച്ചിരുന്നു. ഉപകരണങ്ങൾ തുരുമ്പെടുത്തതോടെ വരവ് നിന്നു.
പുഷ്അപ് ബാർ, ഹൈപ്പർ എക്സ്സ്റ്റെൻഷൻ, ട്വിസ്റ്റർ, ട്വിസ്റ്റർ ട്രിപ്പിൾ സ്റ്റാൻഡിങ്, സ്റ്റെപ് ക്ലൈമ്പർ, അപ്‍ഡോമിനൽ ബോർഡ്, ലെഗ് പ്രസ്, പാർക്ക് ബെഞ്ച്, ഓർബിട്രാക് വാക്കർ, സൈക്കിളുകൾ എന്നിവ ഇടയ്ക്കിടെ കേടുവരും.









