സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടമില്ലാതെ വിർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റണം
ഐഎംഎയുടെ നിർദേശം സ്വാഗതാർഹം
പാലക്കാട്.സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ദിനംപ്രതിയുള്ള കോവിഡ് കേസുകളുടെ അഭൂതപൂർവമായ ബാഹുല്യത്താൽ കേരളം വീർപ്പുമുട്ടുകയാണ്. ആശുപത്രികളിൽ പോലും രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങൾ പരിമിതമായിരിക്കുന്നു. ഈ സാഹചര്യത്തിൽ ഒരുവശത്ത് നിയന്ത്രണങ്ങൾ കർക്കശമാക്കുന്ന സർക്കാർ മറുവശത്ത് സ്വമേധയാ നിയമലംഘനം നടത്തുകയാണ്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ ട്രിപ്പിൾ ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും പ്രഖ്യാപിച്ച് സർക്കാർ തന്നെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തേയും സ്വതന്ത്രമായ ജീവിതത്തേയും തടവിലിട്ടിരിക്കുകയാണ്. അതേ സർക്കാർ തന്നെ ആഘോഷപൂർവം വലിയ പന്തലൊരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുന്നത് വിരോധാഭാസമാണ്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്കുകൾ കൃത്യമായി ഉപയോഗിക്കാതെയുമൊക്കെ പ്രചരണങ്ങളിൽ ഏർപ്പെട്ടതാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ പല കാരണങ്ങളിലൊന്നായി കേരളം വിലയിരുത്തുന്നത്. അതിനിടെ പുതിയ എൽഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടത്തെ അനുവദിക്കുന്നത് അഭികാമ്യമല്ല. സത്യപ്രതിജ്ഞയ്ക്കായി തലസ്ഥാനത്ത് തയ്യാറാവുന്ന 5000 പേർക്ക് ഇരിക്കാവുന്ന പന്തലിൽ 800 പേരെ പങ്കെടുപ്പിക്കാനാണ് തീരുമാനം. നേരത്തെ കെ ആർ ഗൗരിയമ്മയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ 300 പേർക്ക് അനുമതി നൽകിയ ശേഷം നിയന്ത്രണമില്ലാതെ ഇതിൻ്റെ പതിൻമടങ്ങ് ആളുകളെ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവം വിവാദമായിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ ഒഴുക്കൻമട്ടിൽ അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. സമാന സാഹചര്യമാവും ഈ ചടങ്ങിലും സംഭവിക്കുക. സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഒരു ദുരന്ത ദിനമായി കേരളത്തിന് ഓർക്കേണ്ട സാഹചര്യം ഉണ്ടാവരുത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ നിർദ്ദേശം സ്വാഗതാർഹമാണ്. സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടമില്ലാതെ വിർച്വൽ പ്ലാറ്റ് ഫോമിലേക്ക് മാറ്റണമെന്നാണ് ഐഎംഎ യുടെ നിർദേശം. ഇതിലൂടെ പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം ജനങ്ങൾക്ക് നൽകാൻ സർക്കാരിന് കഴിയും.










