പാലക്കാട് ∙ കഞ്ചിക്കോട് വോട്ടെടുപ്പിനു ജന്മനാടുകളിലേക്കു പോയ അതിഥിത്തൊഴിലാളികൾ കോവിഡ് നിയന്ത്രണത്തിൽ കുടുങ്ങിയതോടെ കഞ്ചിക്കോട് വ്യവസായമേഖലയിൽ പ്രതിസന്ധി. തൊഴിലാളികൾ ജോലിക്ക് എത്താത്തതിനാൽ ആശുപത്രി ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ ഉൾപ്പെടെ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. സ്ഥിതി തുടർന്നാൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ബാധിച്ചേക്കും. മാർച്ച്–ഏപ്രിൽ മാസങ്ങളിലാണു തൊഴിലാളികൾ നാട്ടിലേക്കു മടങ്ങിയത്. ബംഗാൾ, അസം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരാണു കൂടുതലും.
തിരഞ്ഞെടുപ്പിനു പിന്നാലെ പല സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ കൂടി നിയന്ത്രണം വന്നതോടെ അതിഥിത്തൊഴിലാളികളുടെ മടക്കയാത്ര നീണ്ടു. കേരളത്തിലും നിയന്ത്രണം വന്നതോടെ അതിഥിത്തൊഴിലാളികളുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. പല കമ്പനികളും തൊഴിലാളികളുടെ നാട്ടിലേക്കു വാഹനങ്ങൾ അയച്ചു അവരെ തിരിച്ചെത്തിച്ചെങ്കിലും കേരളത്തിൽ നിയന്ത്രണങ്ങൾ കർശനമായതോടെ അതിനു സാധ്യമല്ലാതായി.