ഒറ്റപ്പാലം: ഒറ്റപ്പാലം നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആയ സാഹചര്യത്തിൽ നിയുക്ത എം.എൽ.എ അഡ്വ: പ്രേംകുമാർ, നഗരസഭാ ചെയർപേഴ്സൺ ജാനകിദേവി, വൈസ് ചെയർമാൻ കെ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ നഗരസഭാ പരിധിയിലെ സ്വകാര്യ ആശുപത്രികളെ കൂടെ കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റാനുള്ള ആലോചനായോഗം നടന്നു. നിലവിൽ ഒറ്റപ്പാലം നഗരസഭയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ മാത്രമാണ് കോവിഡ് ചികിത്സ ഉള്ളത്. എന്നാൽ ബാക്കിയുള്ള സ്വകാര്യ ആശുപത്രികൾ കൂടി സഹകരിക്കണമെന്നും, വേണ്ടിവന്നാൽ ആരോഗ്യപ്രവർത്തകരെ വിട്ടു നൽകണമെന്നും നിയുക്ത എം.എൽ.എ അഡ്വ: പ്രേംകുമാർ അഭ്യർത്ഥിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ 38 ബെഡ്ഡുകളും, 6 ഐ.സി.യു. ബെഡ്ഡുകളും, 4 വെന്റിലേറ്റർ സൗകര്യവുമാണുള്ളത്. രോഗികൾ കൂടുന്ന സാഹചര്യത്തിൽ താലൂക്കാശുപത്രിയിൽ സ്ഥലം തികയാതെ വന്നാൽ അടുത്ത മാർഗം എന്നോണമാണ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളും, സ്വകാര്യ ലാബുകളും ആർ.ടി.പി.സി.ആർ. ടെസ്റ്റ് നിർത്തിവെച്ചിരിക്കുകയാണ്. ടെസ്റ്റ് നടത്താനുള്ള ഫീസ് 1700 നിന്നും 500 രൂപയായി കുറച്ചതാണ് ഇതിന് കാരണം. സ്വകാര്യ ആശുപത്രികളിലും, സ്വകാര്യ ലാബുകളിലും ഒരു ദിവസം കൊണ്ട് ആർ.ടി.പി.സി.ആർ.ഫലം ലഭിക്കും. താലൂക്കാശുപത്രിയിൽ ആർ.ടി.പി.സി.ആർ.ടെസ്റ്റ് നടത്തിയാൽ 6 മുതൽ 7 ദിവസം വരെയാണ് ഫലത്തിനായി കാത്തിരിക്കേണ്ടത്. ഇതുമൂലം ടെസ്റ്റ് നടത്തിയ ആൾ പുറത്തിറങ്ങി നടക്കാനും, രോഗം സ്ഥിരീകരിക്കാൻ പെട്ടാൽ അത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് പോകാനും സാധ്യതയുണ്ട്. ഇതിന് എത്രയും വേഗം ഒരു പരിഹാരം കണ്ടെത്തണം. ഒറ്റപ്പാലം നഗരസഭ സെക്രട്ടറി എ. പ്രദീപ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: താജ് പോൾ പനക്കൽ, കോവിഡ് നോഡൽ ഓഫീസർ ഡോ : മനോജ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ രാധാകൃഷ്ണൻ, സ്വകാര്യ ആശുപത്രി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നഗരപരിധിയിലെ സ്വകാര്യ ആശുപത്രികൾ കൂടി കോവിഡ് ചികിത്സാ കേന്ദ്രമാക്കാൻ ആലോചന