പ്രാണവായുവിന്റെ വില- അസീസ് മാസ്റ്റർ
നമ്മള്‍ വിലയറിയാതെയാണ് ഇത്രയും നാള്‍ ശ്വസിച്ചിരുന്നത്. പണ്ട് കുടിവെള്ളം കുപ്പിയില്‍ വില കൊടുത്തുവാങ്ങും വരെ നമുക്ക് ശുദ്ധജലത്തിന്റെ വില നിശ്ചയമില്ലായിരുന്നു. ഇന്ന് ശുദ്ധവായുവിന് വേണ്ടി പരക്കം പായുകയാണ് കോവിഡുകാലത്ത് നമ്മുക്ക് ചുറ്റുമുള്ള ഒട്ടേറെ മനുഷ്യജീവനുകള്‍. ഈ വര്‍ഷം ജനുവരി വരെയുള്ള കണക്ക് പ്രകാരം 9301 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റുമതി ചെയ്ത രാജ്യത്തെ ജനങ്ങളാണ്, ഓക്‌സിജന്‍ സംഘടിപ്പിക്കാനാവാതെ ബന്ധുമിത്രാദികള്‍ക്ക് കണ്‍മുന്നില്‍ ശ്വാസം കിട്ടാതെ പിടക്കുന്നതും ശ്വാസം മുട്ടി മരിക്കുന്നതും. നിലവില്‍ ലോകത്ത് ഏറ്റവും അധികം പ്രതിദിന കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എന്തെങ്കിലും അത്യാഹിതമോ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കോ ആശുപത്രിയിലെ തീവ്രപരിചരണത്തില്‍ മാത്രം ആവശ്യമായി വന്ന, അവിടങ്ങളില്‍ മാത്രം കണ്ടിരുന്ന കൃത്രിമ പ്രാണവായുവിനെ ഇന്ന് തെരുവിലിറങ്ങി അടികൂടി വാങ്ങിക്കേണ്ട ദുരവസ്ഥയിലേക്കാണ് കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ഇന്ത്യയിലെ ജനങ്ങളെ എത്തിച്ചിരിക്കുന്നത്. കോവിഡിന്റെ ഒന്നാം വരവില്‍ നമുക്കുണ്ടായിരുന്ന സൂക്ഷ്മത പതിയെ പതിയെ കൈമോശം വന്നപ്പോള്‍, കേരളമൊഴികെയുള്ള ഒട്ടുമിക്ക സംസ്ഥാനവും ശ്വാസത്തിനായി കേഴുകയാണ്. എന്നാല്‍ കേരളത്തിന് എത്രനാള്‍ സുരക്ഷിതമായിരിക്കാനാവും. പാലായില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്രശുഭകരമല്ല.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്‍കിയതാണ് ഓക്‌സിജന്‍ ക്ഷാമമുണ്ടാവുമെന്ന്. ആസൂത്രണ പോരായ്മയുടെ രക്‌സാക്ഷികളാണ് ഹരിയാനയിലും യു പിയിലും പഞ്ചാബിലും ദല്‍ഹിയിലും ഓക്‌സിജന്‍ കിട്ടാതെ മരിച്ചു പോയവര്‍. ജീവന്റെ വിലയാണ് ഇന്ന് ഓരോ ഓക്‌സിജനും വാക്‌സിനും. നേരത്തെ രോഗപ്രതിരോധശേഷിയുള്ള മരുന്നുകള്‍ എന്ന നിലയില്‍ വാക്‌സിനുകള്‍ക്ക് മാത്രം ലോകവും മനുഷ്യരും പ്രാധാന്യം നല്‍കിയപ്പോള്‍ ശുദ്ധവായുവിന് വേണ്ടത്ര പരിഗണനയോ, ലഭ്യതയോ നമ്മുടെ ഭരണാധികാരികള്‍ നല്‍കിയില്ല. അതിന്റെ പരിണിത ഫലമെന്ന നിലക്ക് ഓരോ ജീവനും തെരുവിലും ആശുപത്രികളിലുമായി പിടഞ്ഞു പിടഞ്ഞു മരിച്ചു വീണ വാര്‍ത്തകളാണ്, കേന്ദ്രത്തിന്റെ കള്ളക്കണക്കിലും കണ്ണുരുട്ടലിനിടയിലും നാം അറിയുന്നത്. ഭരണാധികാരികളുടെയും ജനങ്ങളുടെയും ആത്മവിശ്വാസത്തിലെ താളപ്പിഴകള്‍ക്കാണ് ഉത്തരേന്ത്യയുള്‍പ്പെടെയുള്ള ബി ജെ പി സര്‍ക്കാറിന് കീഴിലുള്ള സംസ്ഥാനങ്ങള്‍ വില നല്‍കി കൊണ്ടിരിക്കുന്നത്. ഇപ്പോഴാണ് ജനനം മുതലിങ്ങോട്ടു നാം ഒരു ബില്ലും നല്‍കാതെ ശ്വസിച്ച വായുവിന്റെ വില കമ്പോളത്തില്‍ എത്രമാത്രം വിലയേറിയതാണെന്ന സത്യം നമുക്ക് ബോധ്യപ്പെടുന്നത്. ജീവനില്‍ കൊതി പൂണ്ട് പണക്കാരില്‍ ഏറിയ പേരും ചാര്‍ട്ടേഡ് വിമാനത്തില്‍ ഇന്ത്യ വിടുമ്പോള്‍, ഒരു കുപ്പി വെള്ളം വാങ്ങാന്‍ 13 രൂപയില്ലാതെ മലിന ജലം കുടിക്കേണ്ടി വരുന്ന ലക്ഷക്കണക്കിന് പേര്‍ക്ക് കോവിഡിനും സര്‍ക്കാറിന്റെ തെറ്റായ തീരുമാനങ്ങളിലും എങ്ങനെ അതിജീവിക്കാനാവുമെന്ന ചോദ്യം അന്തരീക്ഷത്തില്‍ ഗതികിട്ടാതെ അലയുകയാണ്. ബി ജെ പി സര്‍ക്കാറിനെ ന്യായീകരിച്ച് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോരാടുമ്പോഴും യഥാര്‍ത്ഥ ഇന്ത്യ ഒരിറ്റ് ശ്വാസത്തിനായി ലോകത്തിന് മുന്നില്‍ കേഴുന്ന കരളലിയിക്കുന്ന ദയനീയാവസ്ഥയിലാണ്. ആര്‍ക്കും ആരോടും സഹായം ചോദിക്കാനാവാത്ത, സഹായിക്കാനാവാത്ത മരണത്തിന്റെ നൂല്‍പ്പാലത്തിലൂടെ കടന്നു പോവുമ്പോള്‍ രാഷ്ടീയ മുഖച്ഛായക്ക് വേണ്ടി സമയം കണ്ടെത്തുന്ന മോദി-യോഗി സര്‍ക്കാറിന്റെ കീഴില്‍ ശ്വാസം മൗലികാവകാശമാണെന്ന് മുറവിളി കൂട്ടുന്നവരെ ഭയപ്പെടുത്തിയോ, തുറങ്കിലടച്ചോ കോവിഡിനേക്കാള്‍ ക്രൂരത കാട്ടാനുള്ള അണിയറ നീക്കം നടത്തുകയാണെന്ന വസ്തുതയാണ് ലോകമാധ്യമങ്ങള്‍ പങ്കുവെക്കുന്നത്. സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളും അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളും അയല്‍രാജ്യമായ പാക്കിസ്താനും അതാത് രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കുള്ളിലും ഇന്ത്യക്ക് ശ്വാസമായും മരുന്നുകളായും സഹായം എത്തിച്ചു നല്‍കാന്‍ മുന്നോട്ടു വന്നത് ആശ്വാസം തന്നെയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറം രാജ്യക്കാര്‍ ഇടപെടേണ്ടതെന്ന നിലപാട് സ്വീകരിച്ച സച്ചിന്‍ ടെന്‍ഡുക്കര്‍ പോലുള്ള സെലിബ്രിറ്റികളും സംഘപരിവാര്‍ അനുകൂല ചിന്തകരും ശ്വാസം മുട്ടുന്ന ഇന്ത്യക്ക് മുന്നില്‍, കോവിഡിന് മുന്നില്‍ മൗനം പാലിച്ച് വീടിനകത്തെ സുരക്ഷിത മണ്ഡലത്തിലൊളിച്ചിരിക്കുകയാണ്.
ആസ്തമ, സിഒപിഡി പോലുള്ള ഗുരുതര ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്ളവരുടെ വീടുകളില്‍ മാത്രമായി ആവശ്യമായി വരുന്ന പള്‍സ് ഓക്‌സിമീറ്റര്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ തുടങ്ങിയ ഉപകണങ്ങള്‍ മിക്ക സ്ഥലത്തും കിട്ടാനില്ലാത്ത അവസ്ഥയാണ്. വൈറസില്‍ സംഭവിക്കുന്ന ജനിതക പരിവര്‍ത്തനത്തിന്റേയും അവയുടെ സ്വഭാവ സവിശേഷതയുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പലയിടത്തും പലയിനം വകഭേദങ്ങളാണുള്ളത്. ഉത്തരേന്ത്യയിലെ ഭീതിദയമായ അവസ്ഥ കേരളത്തിലെ ജനജീവിതത്തെയും ബാധിക്കും. ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ സാന്നിധ്യം കേരളത്തിലെ 13 ജില്ലകളിലും കണ്ടെത്തിക്കഴിഞ്ഞു. ഇന്ത്യന്‍ വൈറസ് വകഭേദം കോട്ടയം ജില്ലയിലാണ് കൂടുതലുള്ളത്. ബ്രിട്ടീഷ് വകഭേദം (75) ശതമാനവും ദക്ഷിണാഫ്രിക്കന്‍ വകഭേദം പാലക്കാട് (21.43 ) ശതമാനവുമാണ്. ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് ഏഴു ശതമാനം പേരിലും കണ്ടെത്തി. കേരളത്തിലെ കോവിഡ് ബാധിതരില്‍ 40 ശതമാനം പേര്‍ക്ക് അതീതീവ്ര വ്യാപന ശേഷിയുള്ള വൈറസാണുള്ളത്. കേരളത്തിലെ പ്രളയ സമയത്ത് യു എ ഇയുടെ സഹായം വേണ്ടെന്ന് രാജ്യത്തെ പ്രധാനമന്ത്രി പോലും പറഞ്ഞ സാഹചര്യത്തെ ഓര്‍മ്മപ്പെടുത്തുന്ന അവസരത്തിലാണ്, ഇന്ത്യയിലെ ദരിദ്ര ജനങ്ങള്‍ക്കു വേണ്ടി ഓസ്‌ട്രേലിയ, ചൈന, ജര്‍മ്മനി, റഷ്യ, യു എ ഇ, യു കെ, യു എസ് എ തുടങ്ങിയ രാജ്യങ്ങള്‍ ഓക്‌സിജന്‍, മരുന്നുകള്‍, ആശുപത്രി ഉപകരണങ്ങള്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങളുമായി 15 വിദേശ രാജ്യങ്ങള്‍ രംഗത്ത് വന്നത്. പോസിറ്റീവ് ആയ ആള്‍ അകലം പാലിക്കുമ്പോള്‍ 15 പേരിലേക്കായി രോഗബാധ കുറക്കാനാവും. മാസ്‌ക് ധരിക്കുന്നതിലൂടെ രോഗസാധ്യത 1.5 ശതമാനമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട്. മാസ്‌കും സാനിട്ടൈസറും സാമൂഹിക അകലവും ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളില്‍ നമ്മള്‍ കുറച്ചു കൂടി ജാഗ്രത പുലര്‍ത്തണം. ഈ തീരുമാനങ്ങള്‍ക്ക് ജീവന്റെ വിലയുണ്ട്