പാലക്കാട്വാളയാർ ഗോവിന്ദാപുരം അടക്കം അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന തുടരുന്നു. കേരളത്തിലേക്ക് വരുന്നവർക്ക് കോവിഡ് രോഗബാധയില്ലെന്ന ആർടിപിസിആർ പരിശോധനാ ഫലവും രജിസ്ട്രേഷനും നിർബന്ധമാക്കി. വാളയാറിൽ കേരള–- തമിഴ്നാട് അതിർത്തി കടക്കാൻ സംസ്ഥാന സർക്കാരിന്റെ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്തവർക്ക് അതിർത്തിയിൽ രജിസ്ട്രേഷന് പൊലീസ് സഹായം നൽകുന്നുണ്ട്. അതിർത്തിയിൽ ഗതാഗതക്കുരുക്കോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതെയാണ് പരിശോധന. ആശുപത്രി ആവശ്യങ്ങൾക്കും മറ്റുമായി കോയമ്പത്തൂരിൽ പോയി മടങ്ങുന്നവരും ആർടിപിസിആർ ഫലം പൊലീസിനെ കാണിക്കുന്നുണ്ട്. എന്നാൽ ബസ് യാത്രക്കാർക്ക് ഇ–-പാസ് ആവശ്യമില്ല. നാട്ടുകാരായവർക്ക് അതിർത്തി കടക്കാനും കർശന പരിശോധനയില്ല. മറ്റ് സ്വകാര്യ വാഹനങ്ങളിലും ടാക്സിയിലും വരുന്നവരെ പരിശോധിക്കുന്നുണ്ട്. പഴം, പച്ചക്കറി, പലചരക്ക് തുടങ്ങിയ സാധനങ്ങളുമായി വരുന്ന ചരക്കുവാഹനങ്ങൾക്ക് അതിർത്തി കടക്കുന്നതിൽ പ്രതിസന്ധിയില്ല.