അജേഷ്.പി
കവിത.
വേരറുത്തു
വണ്ടിയേറ്റി പോയ
മരങ്ങളിലുണ്ട്
കൂട്ടുചേർന്ന്
കൈകളുയർത്തി
നമ്മളെടുത്തൊരു പ്രതിജ്ഞ.
കരഞ്ഞാഴുകി
വേരു വറ്റിയ
മണ്ണിലുണ്ട്
നമ്മളന്ന് തണലുപറ്റിയ
കാൽപാടുകൾ.
എല്ലാം
അകലേക്ക്
യാത്രയാകുമ്പോഴും
ഒരു കൂടടർന്ന
ചില്ലയിൽ
ഒരു കിളിപ്പാട്ട്,
ജീവനടർന്ന
ഇല തലപ്പിലൊന്ന്
സൂര്യനെ നോക്കി
തലകുനിച്ച്
വെയിൽ ചൂടിൽ
വാടിയമരുന്നു ,
പാതിയിൽ സുഗന്ധം
മരിച്ച പൂക്കൾ,
പാകമെത്താതെ
അടർന്നു തെറിച്ചക്കായ്കൾ.
അയൽപക്കത്തൊരു
യന്ത്രക്കൈ
അതിരു കൊത്താത്തൊരു
മരത്തിൻ്റെ വേരിൽ
മൂർച്ചകൊണ്ടടുത്ത
വിധി നടപ്പാക്കുന്നു.
മരവും
തണലും
കുളിരും
ഏതൊക്കെയോ
കൈകളിൽ അമരുന്ന
രക്തസാക്ഷികൾ മാത്രം..!
അടുത്തൊരു വണ്ടിയിൽ
കറുത്ത സഞ്ചിയിൽ
നിരനിരയായ് വന്നിറങ്ങുന്നു
അടുത്ത പ്രതിജ്ഞക്കുള്ള
മരക്കുഞ്ഞുങ്ങൾ,
വളർന്നു പന്തലിക്കുമ്പോൾ
മുറിഞ്ഞ ഹൃദയങ്ങൾ ചുമന്ന്
വണ്ടിയേറി പോകാൻ.